വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ, സൺഫ്ളവർ പെയിന്റിംഗുകളെ ഓർമിപ്പിക്കുന്ന കാഴ്ച. വാക്കുകളിലൊതുങ്ങാത്ത പൂപ്പാടങ്ങളുടെ മനോഹാരിത അനുഭവിച്ചറിയാൻ വരൂ, കർണാടക ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് സൂര്യകാന്തിപ്പാടങ്ങളിലേക്ക്. കേരളത്തിൽനിന്നും മറ്റ് അയൽസംസ്ഥാനങ്ങളിൽനിന്നും ധാരാളം സഞ്ചാരികളാണ് ഇങ്ങോട്ടേക്കെത്തുന്നത്.
തലമുറകളായി എണ്ണ ഉത്പാദനത്തിനും വിപണനത്തിനുമായി സൂര്യകാന്തി, ചെണ്ടുമല്ലി, ജമന്തി എന്നിവ ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. പൂക്കൾ ധാരാളമായി കൃഷി ചെയ്യുന്നതുകൊണ്ട് ഗുണ്ടൽപേട്ട് പൂക്കൊട്ട എന്ന പേരിലും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് പാതി വരെ മാത്രമായിരുന്നു പ്രധാന സീസൺ എങ്കിൽ, സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പ്രചാരം മുൻനിർത്തി ഇപ്പോൾ ഹൈവേയുടെ ഓരങ്ങളിൽ വർഷം മുഴുവനും കർഷകർ സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്. ഊട്ടി, വയനാട് ദേശീയപാതകളുടെ ഇരുവശങ്ങളിലുമായാണ് ഈ പൂപ്പാടങ്ങൾ സ്ഥിതി ചെയ്യുന്നത്.
പ്രധാനറോഡുകളിലെ തിരക്ക് ഒഴിവാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് ഉൾപ്രദേശങ്ങളിലെ വലിയ പാടങ്ങൾ കണ്ടെത്തി ചിത്രീകരണം നടത്തുന്നവരും നിരവധിയാണ്. മഞ്ഞുമൂടിയ കുന്നുകളും ഗ്രാമീണകാഴ്ചകളും സഞ്ചാരികൾക്കു വലിയ അനുഭവമായി മാറുന്നു. ഊട്ടി, വയനാട് ഭാഗങ്ങളിലേക്കും ഗോപാലസ്വാമിബെട്ടയിലേക്കും പോകുന്ന വിനോദസഞ്ചാരികളും തീർഥാടകരും ഗുണ്ടൽപേട്ടിൽ വാഹനം നിർത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് യാത്ര തുടരുന്നത്.
സഞ്ചാരികളുടെ ഒഴുക്ക് പ്രദേശത്ത് വലിയൊരു പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് തന്നെയാണ് വഴിതുറന്നിരിക്കുന്നത്. തോട്ടങ്ങളിൽ പ്രവേശിച്ച് ഫോട്ടോയെടുക്കുന്നതിന് മണിക്കൂറിന് 20 രൂപ മുതൽ 150 രൂപ വരെ കർഷകർ ഈടാക്കുന്നുണ്ട്.
അതേസമയം, ഇത്തവണ പെയ്ത മഴയിലുണ്ടായ കുറവ് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിളവ് കുറഞ്ഞതുമൂലം പല കർഷകർക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും, ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽനിന്നു ലഭിക്കുന്ന വരുമാനമാണ് കർഷകർക്ക് ആശ്വാസം.